പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവെച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒടുങ്ങുന്നതിന് മുന്നേ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെന്നു പരാതി. സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതിയുമായി എടത്തറ സ്വദേശി ഷബാന രംഗത്ത് വന്നിരിക്കുന്നത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോള്‍ പഞ്ഞിക്കെട്ട് പുറത്തുവന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
ഈ മാസം ഒൻപതാം തീയതിയാണ് ഷബാനയെ പ്രസവ ചികിത്സയ്ക്കായി പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ശേഷം 12 തീയതി ഷബാനയും കുഞ്ഞും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി. ഈ സമയത്തെല്ലാം തനിക്ക് കഠിനമായ വയറുവേദന ഉണ്ടായിരുന്നു എന്നാണ് ഷബാനയുടെ പരാതി.
ഇന്നു രാവിലെ ശുചിമുറിയിൽ പോയപ്പോഴാണ് ഏതാണ്ട് 50 ഗ്രാമോളം ഭാരംവരുന്ന പഞ്ഞിക്കെട്ട് പുറത്തുവന്നത്. പ്രസവ ശസ്ത്രക്രിയാ നടത്തിയ സമയത്ത് ഡോക്ടർമാർ വയറ്റിനുള്ളിൽ മറന്നുവച്ച പഞ്ഞിക്കെട്ടാണ് ഇന്ന് പുറത്ത് വന്നതെന്നാണ് ഷബാനയുടെ പരാതിയിൽ പറയുന്നത്. വിഷയത്തിൽ ആരോഗ്യമന്ത്രിക്കും പൊലീസിനും ഷബാന പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.