അഫ്‌ഗാനിസ്ഥാനിൽ ടോപ്ഖാന മലനിരകളിൽ തകർന്നുവീണ വിമാനം ഏതെന്നതിൽ സ്ഥിരീകരണം. തായ്‌ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനായി ബിഹാറിലെ ഗയ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയിരുന്നെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ് തകർന്നത്.ദിശ തെറ്റി സഞ്ചരിച്ച വിമാനം മലനിരകളിൽ ഇടിച്ചു തകർന്നുവെന്നാണ് ലഭിക്കുന്ന വിവരം. നാല് വിമാന ജീവനക്കാരും രണ്ട് യാത്രക്കാരും ഉൾപ്പെടെ ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
മോസ്‌കോയിലേക്ക് സഞ്ചരിച്ച ഇന്ത്യൻ യാത്രാവിമാനമാണ് തകർന്നു വീണതെന്നാണ് അഫ്‌ഗാനിസ്ഥാൻ വാർത്താ ഏജൻസി ആദ്യം റിപ്പോർട്ട് ചെയ്തെങ്കിലും, ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും(ഡിജിസിഎ) ഇന്ത്യൻ വ്യോമയാന മന്ത്രാലയവും വാർത്ത നിഷേധിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നില്ലെന്നും വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെയാണ് ഇന്ധനം നിറയ്ക്കുന്നതിനായി തകർന്ന വിമാനം ഇന്ത്യയിൽ ഇറങ്ങിയിരുന്നതായി മന്ത്രാലയം അറിയിച്ചത്. ഇന്ത്യയിൽ നിന്ന് മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് വിമാനം അഫ്‌ഗാനിസ്ഥാനു മുകളിൽ വച്ച് റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി റഷ്യ വ്യക്തമാക്കിയിരുന്നു.