ബംഗളൂരു: രാജ്യത്ത് കോൺഗ്രസ് ദയനീയ അവസ്ഥയിലാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക മുതിർന്ന നേതാക്കളും ഗത്യന്തരമില്ലാതെ പാർട്ടി വിടുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവുമൊടുവിലത്തേതാണ് കര്‍ണാടകയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രമോദ് മാധ്വരാജിന്റെ രാജി.
പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവച്ച് ബിജെപിയിലെത്തിയ പ്രമോദിനെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരിട്ടാണ് പാര്‍ട്ടിയിലേക്ക് അംഗമാക്കിയത്. പ്രമോദിനൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസിലെ മറ്റ് ചില പ്രധാന നേതാക്കളും പാര്‍ട്ടി അംഗത്വമെടുത്തു.
സിദ്ധരാമയ്യ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഉടുപ്പി സ്വദേശിയായ പ്രമോദ് മാധ്വരാജ്. ഉടുപ്പി പേജാവാര മഠാധിപതിയായിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമിയ്‌ക്ക് മരണാനന്തരം പദ്മവിഭൂഷണ്‍ നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചതിലൂടെ ശ്രദ്ധ നേടിയ നേതാവാണ് പ്രമോദ് മാധ്വരാജ്.
കെപിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാറിന് നല്‍കിയ രാജിക്കത്തില്‍ താന്‍ പാര്‍ട്ടിയിലെ വൈസ് പ്രസിഡന്റ് പദവി സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവയ്‌ക്കുകയാണെന്നും പ്രമോദ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഉടുപ്പി ജില്ലാ കോണ്‍ഗ്രസില്‍ നിന്നും തനിക്ക് മോശം അനുഭവമാണ് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയില്‍ തനിക്ക് ശ്വാസമുട്ടുന്ന അനുഭവമാണെന്നും ഈ വിവരങ്ങള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയെല്ലാം അറിയിച്ചിട്ടുളളതായി രാജിക്കത്തില്‍ പറയുന്നു. എന്നാല്‍ തന്റെ ആശങ്കകള്‍ക്ക് പരിഹാരമൊന്നും ഉണ്ടായില്ലെന്നും മാധ്വരാജ് പരാതിപ്പെടുന്നു.
2020ല്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിദ്ധ്യ ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതോടെ മുതിര്‍ന്ന പാര്‍ട്ടി നേതാവായ ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടു. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പ്രേമ ഖണ്ഡു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി.

