കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യു.എ.ഇ പൊലീസിന് കൈമാറി. കൊച്ചി സിറ്റി പൊലീസിന്‍റെ അപേക്ഷയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
വിജയ് ബാബു ദുബായിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കേരള പൊലീസിന്‍റെ തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദുബായിലെ വിലാസം കണ്ടെത്തിയാല്‍ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.
പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താല്‍കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യര്‍ഥനയാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ കൊച്ചി സിറ്റി പൊലീസ് ഇന്‍റര്‍പോളിന്‍റെ സഹായവും തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു.
വിജയ് ബാബുവിന് സിറ്റി പൊലീസ് ഇ മെയിലില്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടത്.
18ന് മധ്യവേനലവധിക്കു ശേഷമേ ഹൈകോടതി വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കൂ. ഹർജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘം കരുതുന്നില്ല.