ബെംഗളൂരു : കർണാടകയിൽ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദിക്കു വേണ്ടി കോണ്‍ഗ്രസ് തിരക്കിട്ട് ശവക്കുഴി തോണ്ടാൻ ശ്രമിക്കുമ്പോൾ, ബെംഗളൂരു-മൈസൂരു ഹൈവേ നിര്‍മിക്കുന്നതിന്റെ തിരക്കിലാണ് മോദി. പാവപ്പെട്ടവരുടെ ജീവിതം സുഖകരമാക്കുന്നതിന്റെ തിരക്കിലാണ് മോദി. എന്റെ ശവക്കുഴിയെക്കുറിച്ച് സ്വപ്‌നം കാണുന്ന കോണ്‍ഗ്രസ് അറിയുന്നില്ല, എനിക്ക് രക്ഷാകവചമായി രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും ആശീര്‍വാദം ഉണ്ടെന്ന കാര്യം, മോദി പറഞ്ഞു.
വരുന്ന മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജെഡിഎസിന്റെ ശക്തികേന്ദ്രമായ മണ്ഡ്യയിൽ ബിജെപി നടത്തിയ റോഡ് ഷോയിൽ ലഭിച്ച ജനപിന്തുണ ജെഡിഎസിനു തലവേദന സൃഷ്ടിക്കുമെന്നുറപ്പായി.
ഈ വർഷം ആറാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക സന്ദർശിക്കുന്നത്. മണ്ഡ്യയിൽ, റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന വൻ ജനാവലി പൂക്കൾ വർഷിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വാഹനത്തിന്റെ ഡോറിൽ നിന്ന് പ്രധാനമന്ത്രി ഇവരെ കൈവീശി അഭിവാദ്യം ചെയ്തു. കാറിന്റെ ബോണറ്റിൽ വീണ പൂക്കൾ കയ്യിലെടുത്ത് മോദി ജനങ്ങൾക്കു നേരെ വർഷിക്കുകയും ചെയ്തു.
8172 കോടി രൂപ നിർമ്മാണച്ചിലവിലൊരുങ്ങിയ 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു– മൈസൂരു അതിവേഗ പാതയോടൊപ്പം മൈസൂരു-കുശാൽനഗർ നാലുവരി പാതയുടെ നിർമാണോദ്ഘാടനവും മോദി നിർവ്വഹിച്ചു. 4130 കോടിയാണ് പദ്ധതിയുടെ ചെലവ്.