അഹമ്മദാബാദ് : വിരാട് കോഹ്ലിയും ശുഭ്മന്‍ ഗില്ലും സെഞ്ചുറിയുമായി തിളങ്ങിയ ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യ 91 റൺസിന്റെ ലീഡ് സ്വന്തമാക്കി. 571 റൺസാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയത്. നാലാം ദിനം ബാറ്റിങ്ങിൽ തിളങ്ങിയ വിരാട് കോഹ്ലി കരിയറിലെ 75–ാം സെഞ്ചറി നേടി. 364 പന്തുകൾ നേരിട്ട താരം 186 റൺസാണ് നേടിയത്. തന്റെ ബാറ്റിംഗ് കഴിവുകൾ ഒന്നുകൂടി പ്രകടിപ്പിച്ച അക്സർ പട്ടേൽ (113 പന്തിൽ 79) അർധ സെഞ്ചുറി നേടി.
രവീന്ദ്ര ജഡേജ (84 പന്തിൽ 28), ശ്രീകർ ഭരത് (88 പന്തിൽ 44), ആർ. അശ്വിൻ (12 പന്തിൽ ഏഴ്), ഉമേഷ് യാദവ് (പൂജ്യം) എന്നിങ്ങനെയാണ് ഇന്നത്തെ മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. വിരാട് കോഹ്ലിയുടെ സെഞ്ചുറിക്കു പിന്നാലെ അക്ഷർ പട്ടേലും തിളങ്ങിയതോടെയാണ് ഇന്ത്യൻ സ്കോർ 500 പിന്നിട്ടത്. പരുക്കേറ്റ ശ്രേയസ് ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്തില്ല. ഓസ്ട്രേലിയയ്ക്കായി നേഥൻ ലയൺ, ടോഡ് മർഫി എന്നിവര്‍ മൂന്നു വിക്കറ്റു വീതം നേടി. മിച്ചൽ സ്റ്റാർക്കും മാത്യു കുനേമനും ഓരോ വിക്കറ്റു വീതവും നേടി. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 480 റൺസാണു നേടിയത്.