ദില്ലി: കോൺഗ്രസ് ദിനോസറുകളെ പോലെയാണ്, ഏതാനും വർഷങ്ങൾക്കുള്ളിൽ ഇല്ലാതാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് തന്റെ ‘അമ്മ മരണപെട്ടിട്ട് കൂടി അന്ത്യ കർമ്മങ്ങൾ ചെയ്യാൻ കോൺഗ്രസ് ഭരണകൂടം പരോൾ അനുവദിക്കാത്തതിനെ കുറിച്ച് രാജ്‌നാഥ് സിംഗ് തുറന്ന് പറഞ്ഞത്.
ബി.ജെ.പിയുടെ അൽമോറ സ്ഥാനാർത്ഥി അജയ് തംതയെ പിന്തുണച്ച് ചമ്പാവത്തിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്‌ത സിംഗ്, കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെ മുൻ ഭരണത്തെയും പരിഹസിക്കുകയും കോൺഗ്രസ് ഭരിച്ച കാലഘട്ടത്തെ ബിജെപി ഭരണത്തിന് കീഴിലുള്ള മലയോര മേഖലയിലെ നിലവിലെ അവസ്ഥയുമായി താരതമ്യം ചെയ്യുകയും ചെയ്തു.
അഞ്ച് ലോക്‌സഭാ സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ ഏപ്രിൽ 19 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.
2014-ലെയും 2019-ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തെ എല്ലാ പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച ബിജെപി ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലും വീണ്ടും ഒരു തൂത്തുവാരൽ തന്നെയാണ് പ്രതീക്ഷിക്കുന്നത്.