ബെംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണ്ണാടകയിൽ കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ കണ്ടെടുത്തു.ഇയാളുടെ വീടിനു സമീപത്തെ മരത്തിന് മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
മൈസൂരുവിലെ കോൺഗ്രസ് നേതാവ് അശോക് കുമാർ റായിയുടെ സഹോദരൻ സുബ്രഹ്മണ്യ റായിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. മരത്തിന്റെ മുകളിൽ കെട്ടുകളാക്കി വച്ചിരിക്കുന്ന പണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നയാളാണ് അശോക് കുമാർ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ വിവിധ ഏജൻസികൾ ഇതുവരെ 110 കോടി രൂപ പിടിച്ചെടുത്തുവെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ വ്യക്തമാക്കി . പണമിടപാടുമായി ബന്ധപ്പെട്ട് 2,346 കേസുകൾ റജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസും വ്യാപക തിരച്ചിലാണ് നടത്തുന്നത്. വരുന്ന പത്താം തീയതിയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മേയ് 13ന് ഫലം പ്രഖ്യാപിക്കും.