Saturday, September 19, 2026

അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങി വരുമോ? സാധ്യത തള്ളിക്കളയാതെ മിഷൻ അരിക്കൊമ്പനിൽ നിർണായക പങ്കുവഹിച്ച ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ

കോഴിക്കോട് : ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കാട് കടത്തിയ അരിക്കൊമ്പൻ തിരികെ മടങ്ങി വരാനുള്ള സാധ്യത തള്ളിക്കളയാതെ മിഷൻ അരിക്കൊമ്പനിൽ നിർണായക പങ്കുവഹിച്ച ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ. അരിക്കൊമ്പൻ മടങ്ങിവരുമോ എന്നത് പുതിയ സാഹചര്യവുമായി ഇണങ്ങുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആന ഇപ്പോഴുള്ളത് വെള്ളവും ഭക്ഷണവും ധാരാളമുള്ള പ്രദേശത്താണെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.

‘‘ആനകൾ അവരുടെ പഴയ സ്ഥലത്തേക്ക് തിരിച്ചെത്തിയ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. അരിക്കൊമ്പന്റെ കാര്യത്തിലും നമുക്ക് ഉറപ്പു പറയാനാകില്ല. പുതിയ സാഹചര്യവുമായി ആന എങ്ങനെ ഇണങ്ങുന്നു എന്നതാണ് പ്രധാനം. ആനയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉള്ളിടത്താണ് അരിക്കൊമ്പനെ വിട്ടിരിക്കുന്നത്. അതെല്ലാം ധാരാളമായിത്തന്നെ അവിടെ ഉണ്ട്. മറ്റ് ആനകളും അവിടെ ഒരുപാടുണ്ട്. ഈ സാഹചര്യവുമായി അരിക്കൊമ്പൻ എങ്ങനെ ഇണങ്ങിച്ചേരുമെന്ന് നമുക്ക് പറയാനാകില്ല. കർണാടകയിലൊക്കെ ചില കേസുകളിലൊക്കെ 100–120 കിലോമീറ്ററൊക്കെ യാത്ര ചെയ്ത് ആനകൾ തിരികെ വന്നിട്ടുണ്ട്’ – ഡോ. അരുൺ പറഞ്ഞു.

‘‘അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ ഒരു മുറിവുണ്ട്. വലതു കണ്ണിന് ചെറിയൊരു പ്രശ്നമുണ്ട്. അതല്ലാതെ മറ്റ് ആനകളുമായുണ്ടായ സംഘർഷത്തിന്റെ ഫലമായി ഉണ്ടായ ചെറിയ മുറിവുകളുമുണ്ട്. ആ പരിക്കുകൾ മാറാനുള്ള മരുന്നെല്ലാം കൊടുത്താണ് കാട്ടിലേക്ക് തിരികെ വിട്ടത്’ – ഡോ. അരുൺ വിശദീകരിച്ചു.

വനത്തിനുള്ളിൽ തമിഴ്നാട് അതിർത്തിയിലേക്കു പ്രവേശിച്ച അരിക്കൊമ്പൻ പിന്നീട് കേരള അതിർത്തിയിലേക്കു തന്നെ മടങ്ങുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. നിലവിൽ അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് വിവരം. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഇന്നലെ പുലർച്ചെ മുതൽ അപ്രത്യക്ഷമായിരുന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷം സിഗ്നലുകൾ ലഭിക്കുന്നുണ്ട്. മേഘാവൃതമായ കാലാവസ്ഥയാണ് സിഗ്നലുകൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടാക്കിയത് എന്നാണ് കരുതുന്നത്. ആനയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പിന്റെ സംഘം വനത്തിനുള്ളിലുണ്ടെങ്കിലും ഇവർക്ക് ഇത് വരെയും അരിക്കൊമ്പനെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല.

Related Articles

Latest Articles