കൊച്ചി: നടിയെ ആക്രമിച്ച കേസിലെ(Actress attack case) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെ(Dileep) വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യുക. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യംചെയ്യല്‍.
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം നാളെ വരും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ക്രൈം ബ്രാഞ്ചിന് ലഭിച്ച ദിലീപിന്റെ ഫോണുകളുടെ പരിശോധന പുരോഗമിക്കുകയാണ്. ദിലീപ് ഹാജരാക്കിയ ആറ് ഫോണുകളാണ് ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ളത്. ഇവയുടെ പരിശോധന ഫലം നാളെ ലഭിക്കും
അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ (High Court) സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും തെളിവില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹരജി സമര്‍പ്പിച്ചത്. തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.