നേതാക്കൾ തമ്മിലുള്ള രാഷ്ട്രീയ വടം വലിയിൽ ഐ എൻ എൽ രണ്ടായി പിളർന്നു. അബ്‌ദുൾ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എ.പി.അബ്‌ദുൾ വഹാബ് പ്രസിഡന്റായി തുടരും. നാസർകോയ തങ്ങൾ (ജന.സെക്രട്ടറി), വഹാബ് ഷാജി (ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങൾ.
നേരത്തെ സംസ്ഥാന കമ്മിറ്റിയും കൗൺസിലും ദേശീയ നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഈ തീരുമാനം തള്ളിയാണ് ഒരു വിഭാഗം നേതാക്കൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കാന്തപുരം അബൂബക്കര്‍ മുസല്യാരെ നേരിട്ടുകണ്ട് വഹാബ് പക്ഷം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ത്ത് അംഗത്വ വിതരണ നടപടികള്‍ തുടങ്ങാനാണ് മറുവിഭാഗത്തിന്റെ തീരുമാനം. വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയും കൊച്ചിയിലെ യോഗം അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. സംസ്ഥാന കൗൺസിലിൽ 120 പേരാണുള്ളത്. ഇന്ന വിളിച്ചുചേര്‍ത്ത സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ 75 കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തതായി അബ്ദുള്‍ വഹാബ് പക്ഷം അവകാശപ്പെട്ടു. 20 പോഷക സംഘടനാ അംഗങ്ങളും പങ്കെടുത്തു. 95 പേരാണ് ഇന്ന് ചേർന്ന യോഗത്തിൽ പങ്കെടുത്തത്. ഈ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.