തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ എല്‍.എല്‍.ബി. പരീക്ഷയ്ക്കിടെ കോപ്പയടിച്ചതിന് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേരെ പിടികൂടി സര്‍വ്വകലാശാലാ സ്ക്വാഡ്. പോലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് ആണ് പിടിയിലായ പോലീസ് ഉദ്യോഗസ്ഥന്‍. ലോ കോളേജിൽ ഈവനിംഗ് കോഴ്‌സ് വിദ്യാർത്ഥിയാണ് ആദർശ്. മറ്റ് മൂന്നു പേരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സ്ക്വാഡിന്റെ സന്ദർശനം പബ്ലിക് ഇന്റർനാഷനൽ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിയിടെയായിരുന്നു. പരീക്ഷ ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ നാല് പേരെയും സ്ക്വാഡ് പിടികൂടി. സ്ക്വാഡ് ഇവരിൽ നിന്നും ഹാൾ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കസ്റ്റഡിയിലെടുക്കുകയും സത്യവാങ്മൂലം എഴുതിവാങ്ങുകയും ചെയതു.
അതേസമയം പിടിയിലായ നാല് പേര്‍ക്കുമെതിരെ സര്‍വ്വകലാശാലയുടെ നടപടി ഉണ്ടാകും. ആദര്‍ശിനെതിരെ ഇതിന് പുറമെ വകുപ്പ് തല നടപടിയും ഉണ്ടാകുമെന്നാണ് വിവരം. ആദര്‍ശ് കോപ്പിയടിക്കുന്നതിനായി ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പഠനാവശ്യത്തിനെന്ന പേരില്‍, രണ്ട് മാസമായി ഇയാള്‍ അവധിയിലായിരുന്നുവെന്ന് ട്രെയിനിങ് കോളേജ് അധികൃതര്‍ വ്യക്തമാക്കി