ദില്ലി: രാജ്യത്ത് വാക്‌സിൻ വിതരണം ഉടൻ തുടങ്ങും. ഈ മാസം 13 മുതലാണ് വാക്‌സിന് വിതരണം ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര അനുമതി ലഭിച്ച് പത്ത് ദിവസത്തിനകം തന്നെ വാക്‌സിൻ വിതരണത്തിന് തയ്യാറാണ്.
വാക്‌സിൻ സൂക്ഷിക്കാൻ 29,000 കോൾഡ് സ്‌റ്റോറേജുകൾ ഒരുക്കിയിട്ടുണ്ട്. നാല് മെഗാ സംഭരണശാലകൾ ഒരുക്കിയിട്ടുണ്ട്. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങൾ ഉൾപ്പെടെയുള്ള നാലിടത്താണ് പ്രധാന സംഭരണ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. 37 വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുൻഗണന പട്ടികയിൽ ഉള്ളവർ കോ-വിൻ അപ്പിൽ വാക്‌സിനായി രജിസ്റ്റർ ചെയ്യേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്‌സിൻ വിതരണത്തിന് മുന്നോടിയായി നടത്തിയ ഡ്രൈ റണിൽ നടപടികൾ വിലയിരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്‌സിൻ കുത്തിവയ്‌പ്പിനുളള കൊ-വിൻ ആപ്പിൽ ആരോഗ്യ പ്രവർത്തകർ രജിസ്‌റ്റർ ചെയ്യേണ്ട. എന്നാൽ ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കേണ്ട കൊവിഡ് മുന്നണി പോരാളികൾ ആപ്പിൽ സ്വയം വിവരങ്ങൾ നൽകണമെന്നും രാജേഷ് ഭൂഷൺ അറിയിച്ചു.