തിരുവനന്തപുരം: ഭാരത് റൈസിനെ പ്രതിരോധിക്കാനായി പിണറായി സർക്കാർ കൊണ്ടുവന്ന കെ റൈസിലും വൻ അഴിമതിയെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നും കേരളീയർക്ക് പ്രിയങ്കരമായ ജയ അരി നേരിട്ട് വാങ്ങുമെന്ന് പറഞ്ഞിരുന്ന സർക്കാർ ഇടനിലക്കാർ വഴി വാങ്ങിയത് കർണ്ണാടകയിൽ നിന്നുള്ള നിലവാരമില്ലാത്ത അരിയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇടനിലക്കാരുണ്ടാവില്ല എന്നറിയിച്ചിരുന്നെങ്കിലും എറണാകുളത്തെ മരിയൻ സ്‌പൈസസ് എന്ന സ്ഥാപനത്തിന് ചട്ട വിരുദ്ധമായി കരാർ നൽകി. കരാർ ഉറപ്പിക്കാൻ മൂന്നു കമ്പനികൾ വേണമെന്നിരിക്കെ ഒന്നോ രണ്ടോ കമ്പനികൾ പങ്കെടുത്ത ടെൻഡറിലാണ് മരിയൻ സ്പൈസസിന് കരാർ നൽകിയത്. 34-35 രൂപ കിലോയ്ക്ക് വിലയുള്ള കർണ്ണാടക അരിയാണ് ഇടനിലക്കാരൻ സപ്ലൈ കോയ്ക്ക് 40 രൂപ 15 പൈസയ്ക്ക് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
വിജിലൻസ് നിയമങ്ങൾ ലംഘിച്ചാണ് കരാർ നൽകിയത്. സർക്കാർ നേരിട്ട് വാങ്ങിയിരുന്നെങ്കിൽ 32 രൂപയ്ക്ക് ലഭിക്കുമായിരുന്ന അരി 40 രൂപ 15 പൈസയ്ക്ക് വാങ്ങിയതിലൂടെ ഖജനാവിന് 22 കോടിരൂപ നഷ്ടം വന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുമ്പോഴാണ് ഈ നഷ്ടക്കച്ചവടമെന്ന് അദ്ദേഹം ആരോപിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിതരണം ചെയ്യുന്ന അരിക്ക് 10 രൂപ മുതൽ 12 രൂപ വരെ വിലയുള്ള സഞ്ചിയാണ് നൽകുന്നത്. രണ്ട് രൂപയ്ക്ക് പ്ലാസ്റ്റിക്ക് സഞ്ചി ലഭ്യമാണെന്നിരിക്കെ 8 കോടിയോളം രൂപ സഞ്ചിക്ക് പാഴാക്കുന്നത് ജനവഞ്ചനയാണ്. 87 ലക്ഷം കുടുംബങ്ങൾക്കായി 4.35 കോടി കിലോഗ്രാം അരിയാണ് സർക്കാർ വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാർ കെ റൈസ് ക്രമക്കേടിനെ കുറിച്ച് ഉചിതമായ ഏജൻസികളെ അന്വേഷണത്തിന് നിയോഗിക്കണമെന്നും അരിവിതരണത്തിനായി ചട്ടങ്ങൾ ലംഘിച്ച് നൽകിയ കരാർ റദ്ദാക്കണമെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.