കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ പ്രസ്താവനകളെ തള്ളി കേരള കലാമണ്ഡലം. പത്രക്കുറിപ്പിലൂടെയാണ് വിഷയത്തിൽ കലാമണ്ഡലം പ്രതികരിച്ചത്. കലാമണ്ഡലം സത്യഭാമയുടേതായി പുറത്ത് വന്നു കൊണ്ടിരിക്കുന്ന പ്രസ്താവനകളും നിലപാടുകളും പ്രതികരണങ്ങളും കലാമണ്ഡലം പൂർണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്നും ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നും കലാമണ്ഡലത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു
കേരളകലാമണ്ഡലത്തിലെ പൂര്‍വ്വവിദ്യാര്‍ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഒരു നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ജൂനിയർ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പിന്നാലെ പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെ വിഷയം വലിയ ചർച്ചയായി. പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോഴും വർണ്ണവെറിയോടെ സമാന നിലപാടാണ് ഇവർ സ്വീകരിച്ചത്. സംഭവത്തിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്.