തിരുവനന്തപുരം: പല റോളുകളിൽ മലയാള സിനിമയിൽ തിളങ്ങിയ താരമായിരുന്നു അന്തരിച്ച കൊച്ചിൻ ഹനീഫ. കൊച്ചിൻ ഹനീഫയും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് ഇപ്പോൾ തുറന്നുപറയുകയാണ് നടൻ മുകേഷ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് മുകേഷ് മനസ് തുറന്നത്.
എല്ലാ മേഖലയിലും തിളങ്ങിയ ആളാണ് ഹനീഫിക്ക. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആർക്കെങ്കിലും അദ്ദേഹത്തോട് എതിർപ്പോ ശത്രുതയോ ഉള്ളതായി അറിയില്ലെന്നും മുകേഷ് പറയുന്നു. എവിടെ ചെന്നാലും അവിടെ ഇഴകിച്ചേരുന്ന പ്രകൃതമായിരുന്നു ഹനീഫിക്കയ്ക്ക് ഉണ്ടായിരുന്നത്. ഹനീഫിക്കയെ പറ്റി പറയുമ്പോൾ കൂടെ പറയേണ്ട ആളാണ് സാക്ഷാൽ മമ്മൂട്ടി. ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്ര മാത്രം സ്നേഹം മമ്മൂക്കയ്ക്ക് ഹനീഫിക്കയോടുണ്ട്. അതുകൊണ്ടാണ് ഹനീഫിക്ക മരിച്ചപ്പോൾ മമ്മൂക്ക ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞത്.
ഹനീഫയ്ക്ക് ആരോഗ്യ സ്ഥിതി സീരിയസാണെന്ന് ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക കരഞ്ഞത്. വഴക്ക് പറഞ്ഞ് കൊണ്ടായിരുന്നു കരച്ചിൽ. എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിൽസിച്ചേനെ എന്ന് പറഞ്ഞുവെന്നും മുകേഷ് പറയുന്നു.