അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ തലശ്ശേരിയിൽ നിന്നും മാറ്റണമെന്ന ആവശ്യം കോടതി തള്ളി. വിചാരണ ജില്ലക്ക് പുറത്തേക്ക് മാറ്റുന്നത് ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും കേസ് ഇപ്പോൾ പരിഗണിക്കുന്ന തലശ്ശേരി സെഷൻസ് കോടതി വ്യക്തമാക്കി.
ഈ കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി മടക്കി. കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സിബിഐയോട് തലശ്ശേരി കോടതി പറഞ്ഞു. ഏത് കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി വ്യക്തമാക്കി. ഇതോടെ, വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും അപ്രസക്തമായി.
സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ കേസിന്‍റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂർവമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനം.