ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്കും, സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വിമാന കമ്പനികൾക്ക് കർശന നിർദ്ദേശം നൽകികൊണ്ട് രംഗത്ത് എത്തി വ്യോമയാന മന്ത്രാലയം. നിർദ്ദേശം പാലിക്കാത്ത യാത്രക്കാർക്കെതിരെ വിമാന കമ്പനികൾ നടപടിയെടുക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതോടൊപ്പം തന്നെ കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. വാക്സിനേഷൻ കാമ്പുകൾ സംഘടിപ്പിച്ച് കൂടുതൽ പേരിലേക്ക് കരുതൽ ഡോസ് എത്തിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായുള്ള അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ കഴിഞ്ഞയാഴ്ച്ച ദില്ലിയിൽ മാസ്ക് കർശനമാക്കിയിരുന്നു.
എന്നാൽ, രാജ്യ തലസ്ഥാനമായ ദില്ലിയിൽ കൊവിഡ് കേസുകൾ കൂടുകയാണെന്ന് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സാക്സെന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ദില്ലിയിൽ തുടർച്ചയായി തന്നെ 12 ദിവസവും രണ്ടായിരത്തിൽ അധികം കൊവിഡ് കേസുകളും ഉയർന്ന പോസിറ്റിവിറ്റി നിരക്കുമാണ് റിപ്പോർട്ട് ചെയ്യുന്നത്.