ദില്ലി: രാജ്യത്തിന്റെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഉച്ചയ്ക്ക് 12 ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം നടക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍, വാക്‌സിന്‍ വിതരണത്തിന്റെ നിലവിലെ സ്ഥിതി എന്നിവ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.അതേസമയം ദില്ലി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മാത്രമല്ല പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പത്തെ ദിവസം 2,541 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അതിനിടെ, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിന് ആറ് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികളിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിനുള്ള ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി.