കൊളംബോ:ഇന്ത്യ ഇടപെട്ടു, സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ സഹായിക്കാന്‍ ഐഎംഎഫ് രംഗത്ത്. ശ്രീലങ്കയെ വീണ്ടും കുരുക്കാനുള്ള ചൈനീസ് നീക്കമാണ് സാമ്പത്തിക നയതന്ത്രത്തിലൂടെ ഭാരതം തടഞ്ഞത്. വന്‍ വികസന പദ്ധതികളുടെ പേരില്‍ കോടികളാണ് ചൈന, കൊളംബോ തുറമുഖ നഗരപദ്ധതിക്കായി മുതല്‍മുടക്കിയത്. എന്നാല്‍, ചൈനയ്ക്ക് കോടികള്‍ തിരിച്ചുകൊടുക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രീലങ്കയ്ക്ക് ആകുമായിരുന്നില്ല. എന്നാൽ ഇത് മുതലെടുത്ത്, ശ്രീലങ്കയ്ക്കായി വീണ്ടും ധനസഹായം നല്‍കാനായിരുന്നു ചൈനയുടെ നീക്കം. പക്ഷെ, വിഷയത്തില്‍ ഇന്ത്യ ഇടപെട്ടതോടെ ശ്രീലങ്കയെ സഹായിക്കാന്‍ ഐഎംഎഫ് രംഗത്ത് എത്തുകയായിരുന്നു.
അതേസമയം ഐഎംഎഫ് അടിയന്തിരമായി മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി 600 ദശലക്ഷം ഡോളര്‍ വായ്പയാണ് അനുവദിച്ചിട്ടുള്ളത്. അടുത്ത നാലുമാസത്തിനകം ഇനിയും ഫണ്ട് അനുവദിക്കുമെന്നും ലോകബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതോടെ ചൈനയില്‍ നിന്ന് നിലവില്‍ സാമ്പത്തിക സഹായം സ്വീകരിക്കേണ്ടെന്ന നിലപാടാണ് ശ്രീലങ്ക സ്വീകരിച്ചത്. ഇതാണ് ചൈനയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യമോ പാചകവാതകമോ വൈദ്യുതിയോ നല്‍കാനാകാതെ വിഷമിക്കുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യയാണ് ഇപ്പോൾ അടിയന്തിര സഹായം എത്തിക്കുന്നത്.എന്നാൽ ഇതിനിടെ, ശ്രീലങ്ക ചൈനീസ് കെണിയില്‍പ്പെട്ടതില്‍ നിന്നും തലയൂരാനായി ഇന്ത്യ അമേരിക്കയുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.