ബംഗളൂരു: കൊവിഡ് രോഗികള്‍ എണ്ണം കുറയുന്ന സാഹചര്യത്തിൽ രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക സർക്കാർ. സംസ്ഥാനത്തെ 31 ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതേതുടർന്ന് ജൂലൈ 19 ഓടെ പബ്ബുകളും തുറന്നേക്കും. ഷോപ്പിങ് മാളുകള്‍ തുറക്കാനും കടകളുടെ പ്രവര്‍ത്തന സമയം കൂട്ടാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍.
മാത്രമല്ല കാണികളുടെ എണ്ണം കുറച്ച് സിനിമാ തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും തുറക്കാനും സാധ്യതയുണ്ടെന്നാണ് സൂചനകള്‍. സംസ്ഥാനത്തെ 31 ജില്ലകളില്‍ നിലവില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്നതിലെയും രാത്രി കര്‍ഫ്യൂ സമയം കുറക്കുന്നതിലെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുവരികയണെന്നും കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചിരുന്നു. അതേസമയം മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാള്‍ ഉടമകള്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.