ഇനി ഒക്കത്ത് ഇരുത്തിയും കൈപിടിച്ചും കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവരികയാണെങ്കിൽ പോക്കറ്റിൽ 2000 രൂപ പിഴ നൽകാൻ കരുതണം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പൊതുസ്ഥലങ്ങളിൽ വിലക്ക് കടുപ്പിക്കുന്നത്.
10 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുവരികയാണെങ്കിൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 2000 രൂപ പിഴ ഈടാക്കും. ഇതിനായി പൊലീസ് പരിശോധന കർശനമാക്കി. എന്നാൽ, ചികിത്സാ ആവശ്യങ്ങൾക്ക് വരുന്നതിനു തടസ്സമില്ല. ആളുകൾ കൂടുതൽ എത്താൻ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.