തിരുവനന്തപുരം: ഇന്ന് മുതൽ തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളിൽ കൂടി സി കാറ്റഗറിയിലുള്ള (Covid19) കൊവിഡ് നിയന്ത്രണം പ്രാബല്യത്തിലായി.
കോവഡിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൻ്റെ പശ്ചാത്തലത്തിലാണ് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകൾ കൂടി കാറ്റഗറി സി യിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗതിലാണ് തീരുമാനം.
അതേസമയം കോവിഡ് കുതിച്ചുയർന്ന തിരുവനന്തപുരം ജില്ല നേരത്തെ തന്നെ സി കാറ്റഗറി നിയന്ത്രണത്തിലാണ്.
മാത്രമല്ല ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ഒന്നിലുമാണ്. മറ്റ് ജില്ലകളിൽ നേരത്തേ തന്നെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, കണ്ണൂർ ജില്ലയാണ് പുതുതായി ബി കാറ്റഗറിയിൽ ഉൾപ്പെട്ടത്.
നിലവിൽ കാസർഗോഡ് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർദ്ധിക്കുമെന്നതിനാൽ മുൻകരുതൽ എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ആശുപത്രികളിൽ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കൊവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചിരുന്നു. കൂടാതെ ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.