ദില്ലി: കൊവിഡ് മഹാമാരിയുമായുള്ള ജനങ്ങളുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ രോഗവ്യാപനം നടത്തുമ്പോള്‍ രോഗതീവ്രതയിലും രോഗലക്ഷണങ്ങളിലുമെല്ലാം വ്യത്യാസങ്ങള്‍ വരുന്നുണ്ട്.
അത്തരത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കാണപ്പെടുന്ന മൂന്ന് ലക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ദില്ലിയില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കുവച്ചു. നെഞ്ചുവേദന, വയറിളക്കം, മൂത്രത്തിന്‍റെ അളവില്‍ കുറവ് എന്നിവയാണ് ഇത്തരത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ട മൂന്ന് ലക്ഷണങ്ങള്‍. നേരത്തെ ഉണ്ടായിരുന്ന കൊവിഡ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ടതാണ് ഈ ലക്ഷണങ്ങള്‍. ഇതില്‍ നെഞ്ചുവേദനയുടെ കാര്യത്തില്‍ ചില ആശങ്കകളും ഡോക്ടര്‍മാര്‍ തന്നെ പങ്കുവയ്ക്കുന്നുണ്ട്.
ദില്ലിയില്‍ നിന്നുള്ള ശ്വാസകോശ രോഗ വിദഗ്ധൻ അക്ഷയ് ബുദ്രാജ പറയുന്നതിങ്ങനെ,
‘ഹൃദയാഘാതത്തിന്‍റെ സൂചനയായും കൊവിഡ് രോഗികളില്‍ നെഞ്ചുവേദനയുണ്ടാകാം. അക്യൂട്ട് കൊറോണറി സിന്‍ഡ്രോം, മയോകാര്‍ഡിയല്‍ ഇൻഫ്രാക്ഷൻ അഥവാ ഹൃദയാഘാതം എന്നിവയെല്ലാം കൊവിഡ് രോഗികളില്‍ കൂടിവരുന്നുണ്ട്. നെഞ്ചുവേദന, മൂത്രത്തിന്‍റെ അളവില്‍ കുറവ്, വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ആദ്യം കാണുകയും പിന്നീട് കൊവിഡ് പൊസിറ്റീവ് കാണിക്കുകയും ചെയ്യുകയാണ്…’