തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രി കിടക്കകൾക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് (Veena George). പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കോവിഡിന്റെ മൂന്നാ തരംഗത്തെ നേരിടാൻ കേരളം സുസജ്ജമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി ഇല്ലെന്നാണ് മന്ത്രി പറയുന്നത്. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആശുപത്രികളിൽ എല്ലാം തന്നെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് കിടക്കകൾ, നോർമൽ ബെഡ്, ഐസിയു ബെഡ് വെന്റിലേറ്റർ, ഓക്‌സിജൻ ബെഡ് എന്നിവ ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്.
ഇതെല്ലാം ഇനിയും വർധിപ്പിക്കാനാണ് തീരുമാനം. ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരെ കൂടുതലായി നിയമിക്കുന്നതിലും നടപടി സ്വീകരിച്ചിട്ടുണ്ട്. കൊറോണയായാലും അല്ലാത്ത രോഗമായാലും ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടില്ല. 24 ആശുപത്രികളിൽ ക്യാൻസർ ചികിത്സയ്‌ക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വർദ്ധിക്കുന്നതിനാൽ ആശുപത്രികളിൽ രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആരോഗ്യമന്ത്രി നിർദേശം നൽകി.