തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം (Kerala Covid) വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് സർക്കാർ അവലോകന യോഗം ചേരും. അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും.നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ക്ഡൗൺ ഫലപ്രദമായോ എന്നാണ് യോഗം പ്രധാനമായും വിലയിരുത്തുക. എന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. ആൾക്കൂട്ടം ഒഴിവാക്കാനുള്ള കർശനമായ ഇടപെടലുകൾ ഉണ്ടായേക്കും. രോഗ വ്യാപന തോത് ഉയരുമ്പോഴും ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു നിൽക്കുന്നതാണ് സർക്കാരിനുള്ള ഏക ആശ്വാസം.
എന്നാൽ ആരോഗ്യപ്രവർത്തകർക്ക് ഇടയിലും പോലീസുകാർക്കിടയിലും രോഗവ്യാപനം രൂക്ഷമാകുന്നത് വെല്ലുവിളിയാണ്. അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാൽപ്പതിനായിരത്തിൽ അധികമാണ് രോഗികൾ. കേരളത്തിൽ ഒമിക്രോൺ സാമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലുകളും ശക്തമാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം വളരെയധികം ഗുരുതരമാണ്.ഈ അതിതീവ്രവ്യാപനത്തെ ഗൗരവത്തോടെയാണ് സർക്കാരും നോക്കിക്കാണുന്നത്. ടിപിആർ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ നിയന്ത്രണം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് ചേരുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ പിൻബലമില്ലെന്ന വിമർശനം ശക്തമാണ്.