ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് വിരാട് കോഹ്ലിയും, ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും. ഇരുവരുടെയും കുടുംബത്തിലേക്ക് പുതിയ ഒരു അതിഥികൂടി എത്തിയത് വലിയ ആഘോഷത്തോടെയാണ് ആരാധകർ വരവേറ്റത്.
ഇരുവരും സമൂഹ മാധ്യമനകളിൽ ചിത്രങ്ങൾ പങ്കുവെക്കാറുണ്ടെങ്കിലും മകൾ വാമികയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറില്ല. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ വാമികയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ ഇപ്പോഴിതാ മകൾ വാമികയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും. ഞായറാഴ്ച കേപ്ടൗണിലെ ഗ്രൗണ്ടിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന മത്സരം കാണാൻ വിരാടിനൊപ്പം അനുഷ്‌കയും വാമികയും എത്തിയിരുന്നു.
എന്നാൽ ഇതിനിടെയാണ് ഹോസ്പിറ്റാലിറ്റി ബോക്സിന്റെ ബാൽക്കണിയിൽ വാമികയെ കൈകളിൽ പിടിച്ച് നിൽക്കുന്ന അനുഷ്‌കയുടെ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് നിമിഷങ്ങൾക്കകംചിത്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇരുവരും ഇപ്പോൾ രംഗത്തെത്തിയത്.
”ഞങ്ങളുടെ മകളുടെ ചിത്രങ്ങൾ ഇന്നലെ സ്റ്റേഡിയത്തിൽ വെച്ച് പകർത്തുകയും അതിനുശേഷം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്‌തെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾക്ക് നേരെയാണ് കാമറ എന്ന് അറിഞ്ഞിരുന്നില്ല, പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. ഞങ്ങൾ നേരത്തെ വിശദീകരിച്ച കാരണങ്ങളാൽ വാമികയുടെ ചിത്രങ്ങൾ ക്ലിക്കുചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. നന്ദി”, എന്ന് ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, മകൾ സോഷ്യൽ മീഡിയ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുകയും അവളുടേതായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതുവരെ അവളെ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കില്ലെന്നാണ് താരദമ്പതികളുടെ തീരുമാനം.