ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്. ഇന്നലെ 2,55,874 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 50,190 പേര്‍ കുറവാണിത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി. ഇന്നലെ 2,67,753 പേർ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 3,70,71,898 ആയി. 93.15 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇന്നലെ 614 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4,90,462 ആയി. ദില്ലി, മുംബൈ, ബിഹാർ, ഗുജറാത്ത്, ഭോപാൽ തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളിൽ കുറവുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകിരിച്ച കർണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. കേരളത്തിൽ ഇന്നലെ 26,514 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 55,557 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്. 47.72 ശതമാനമാണ് (TPR) ടിപിആർ.
അതേസമയം രാജ്യത്ത് വെല്ലുവിളിയായി ഒമിക്രോണിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ചവരിൽ നടത്തിയ പരിശോധനയിൽ 16 പേർക്ക് പുതിയ വകഭേദം കണ്ടെത്തി. ഇതിൽ ആറ് പേരും കുട്ടികളാണ്. ജനുവരി ആറു മുതൽ നടത്തിയ പരിശോധനകളിൽ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 16 കേസുകൾ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ചെയർമാൻ വിനോദ് ഭണ്ഡാരി അറിയിച്ചു.