ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,354 പേർക്ക് കൂടി കോവിഡ് (Covid). ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 33,789,398 ആയി. 2,73,889 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കേരളത്തിലാണ് പ്രതിദിന രോഗികൾ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 13,834 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വന്നേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകനയോഗത്തിലായിരിക്കും അന്തിമതീരുമാനം എടുക്കുക.
വിവാഹച്ചടങ്ങുകളിൽ പങ്കെുക്കാൻ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഡബ്ല്യുഐപിആർ പരിധിയിലും മാറ്റം വരുത്തിയേക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും. തിയേറ്റർ തുറക്കുന്നതും യോഗം പരിഗണിക്കും. ഉടൻ തിയേറ്ററുകൾ തുറക്കുന്നതിന് ആരോഗ്യവകുപ്പ് (Health Department) എതിരാണ്. അതിനാൽ ഒരു തീയതി നിശ്ചയിച്ച് തിയേറ്ററുകൾ തുറക്കുന്നത് പരിഗണിക്കാനാണ് സാധ്യത.
അതേസമയം രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 25455 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,30,68,599 പേർ ഇതുവരെ രോഗമുക്തി നേടി. 90 കോടിയോളം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 89,74,81,554 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.