കേരളത്തിൽ കൊവിഡ് വ്യാപനം ഭീതിജനകമാണെന്ന് വിലയിരുത്തിയത്തോടെ തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന്പിന്നാലെ സുപ്രീംകോടതി പരീക്ഷ സ്‌റ്റേ ചെയ്ത് നടത്തിയ പരാമര്‍ശങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് കൊവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഈ സമയത്ത് പരീക്ഷ നടത്തുന്നത് കുട്ടികളെ ആപത്തിലാക്കുമെന്നും വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്ന സപ്തംബര്‍ 13 വരെയാണ് പരീക്ഷ വിലക്കിയത്.
കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നു സുപ്രീം കോടതി വിലയിരുത്തി. ഒരാഴ്ചത്തേക്കാണു സ്റ്റേ. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ഋഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.