കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർ വിചാരക്കോടതിയിൽ കീഴടങ്ങി. നേരത്തെ ഇവരെ വിട്ടയച്ച വിചാണക്കോടതി വിധി കേസിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് ഇന്ന് കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങിയത്. കേസിൽ പന്ത്രണ്ടാം പ്രതിയായ ജ്യോതി ബാബുവിനെ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആംബുലൻസിലാണ് എത്തിച്ചത്. കേസിലെ പത്താം പ്രതിയാണ് സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ കൃഷ്ണൻ. ഇരുവരെയും ജില്ലാ ജയിലിലേക്ക് മാറ്റാനും ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാനും വിചാരണ കോടതി നിര്‍ദ്ദേശിച്ചു.
കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധിയിലും ഈമാസം 26ന് നാണ് ഹൈക്കോടതി വാദം കേൾക്കുക. അന്ന് ഇരുവരെയും ഹൈക്കോടതിയിൽ ഹാജരാക്കാൻ വിധിന്യായത്തിൽ ആവശ്യപ്പെട്ടിരുന്നു.വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കൊലയാളി സംഘത്തിലെ ഏഴ് പേർ അടക്കം 11 പ്രതികളുടെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി പുറപ്പെടുവിച്ചത്. ചൊക്ലി സമീറ ക്വാര്‍ട്ടേഴ്സിലെ ഗൂഢാലോചനയിൽ ജ്യോതി ബാബു പങ്കാളിയാണെന്നാണ് പ്രോസിക്യൂഷൻ വാദം. ഇരു പ്രതികൾക്കും ജാമ്യമില്ലാ വാറണ്ടാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അതേസമയം തടവിൽ കഴിയവെ മരിച്ച പി.കെ കുഞ്ഞനനന്തനെ ശിക്ഷിച്ചതും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ള മറ്റ് 22 പേരെ വെറുതെവിട്ടതും ഹൈക്കോടതി ശരിവെച്ചിരുന്നു. കേസിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിലും ഈ മാസം 26ന് കേരളാ ഹൈക്കോടതി വാദം കേൾക്കും.