തൃശ്ശൂർ: സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് എം.ടി രമേശ്. രണ്ട് പാർട്ടികളും സംഘടിത മതസാമുദായിക ശക്തികളുടെ പിന്തുണ നേടാനാണ് പലസ്തീൻ വിഷയം ഉപയോഗപ്പെടുത്തുന്നും അതിന്റെ ഭാഗമായാണ് ഹമാസ് അനുകൂല റാലികൾക്ക് ഇവർ നേതൃത്വം നൽകുന്നതെന്നും ആരോപിച്ച അദ്ദേഹം ലീഗിനെ മുൻനിർത്തി മുസ്ലിം രാഷ്ട്രീയത്തിന്റെ വിലപേശലിനാണ് ഇരുകൂട്ടരും പരിശ്രമിക്കുന്നതെന്ന് തുറന്നടിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ്. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കേരളത്തിൽ മുസ്ലിം മതസാമുദായിക ശക്തികളുടേയും വർഗീയ ശക്തികളുടേയും തീവ്രവാദ ശക്തികളുടേയും സഹായത്തോടെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സിപിഎമ്മും കോൺഗ്രസും ഈ ധ്രുവീകരണ രാഷ്ട്രീയത്തിനായി പരസ്പരം മത്സരിക്കുന്നത്. ലീഗ് എന്ന രാഷ്ട്രീയപാർട്ടിയോട് സി.പി.എമ്മിന്റെ നിലപാടെന്താണെന്ന് അവർ വ്യക്തമാക്കേണ്ടതാണ്. ലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന സി.പി.എം നിലപാടില്‍ അവർ നിലവിൽ ഉറച്ചുനിൽക്കുന്നുണ്ടോ?
രണ്ട് പാർട്ടികളും സംഘടിത മതസാമുദായിക ശക്തികളുടെ പിന്തുണ നേടാനാണ് പാലസ്തീൻ വിഷയം ഉപയോഗപ്പെടുത്തുന്നത്. അതിന്റെ ഭാഗമായാണ് ഹമാസ് അനുകൂല റാലികൾക്ക് ഇവർ നേതൃത്വം നൽകുന്നത്. എന്തുകൊണ്ടാണ് ഇവർ കോഴിക്കോടും മലപ്പുറവും കേന്ദ്രീകരിച്ച് റാലി നടത്തുന്നത്? പാലസ്തീനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലുള്ള ഉത്കണ്ഠയാണ് സിപിമ്മിനെ വ്യാകുലപ്പെടുത്തുന്നതെങ്കിൽ അത് കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും ആവാമല്ലോ.
ഇത് പാലസ്തീനോടും മനുഷ്യാവകാശത്തോടുമുള്ള പ്രേമമല്ല. മറിച്ച് ഈ വിഷയം ഉയർത്തിക്കാണിച്ച് സംസ്ഥാനത്തെ ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ്. ആഗോളതലത്തിലുണ്ടാകുന്ന സംഭവങ്ങളോട് പ്രതികരിക്കാനുള്ള വല്ലാത്ത വെമ്പലാണ് സിപിഎമ്മിനെയും കോൺഗ്രസസിനെയും നയിക്കുന്നതെങ്കിൽ അത് പലസ്തീൻ വിഷയത്തിൽ മാത്രം കണ്ടാൽ പോരല്ലോ,
സുരേഷ് ഗോപി 80 ശതമാനം സിനിമാനടനും 20 ശതമാനം പൊതുപ്രവർത്തകനുമാണ്. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം സാമൂഹ്യപ്രവർത്തനമാണ്. അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്ന പണം സാമൂഹികപ്രവർത്തനത്തിന് വേണ്ടി മാറ്റിവെക്കുന്നു.
കോഴിക്കോട്ടെ സംഭവത്തിന്റെ പശ്ചാത്തലമെന്തണെന്ന് എല്ലാവർക്കുമറിയാം. അതിന് പിന്നിലെ രാഷട്രീയവും എല്ലാവർക്കുമറിയാം. ഈ സംഭവത്തിൽ വളരെ മാന്യമായാണ് സുരേഷ് ഗോപി പ്രതികരിച്ചതാണ്. എന്നാൽ, അതിന് ശേഷവും വിഷയം അവസാനിച്ചില്ല. ഒരു മനുഷ്യനെ തോജോവധം ചെയ്യാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. ഏതായാലും അദ്ദേഹമൊരു വഷളനാണെന്ന് അഭിപ്രായം കേരളത്തിലെ മാധ്യമപ്രവർത്തകർക്കോ ജനങ്ങൾക്കോ ഇല്ല. എന്നാൽ, അങ്ങിനെയാക്കിത്തീർക്കുന്നതിന് ചില ശ്രമങ്ങളുണ്ടായി ” – എം.ടി രമേശ് പറഞ്ഞു.