തിരുവനന്തപുരം: ജലീലിനെ ചോദ്യം ചെയ്ത വിവരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. മന്ത്രി ജലീലില്‍ നിന്നും വിവരം തേടിയ വിവരം ഡല്‍ഹിയില്‍ ഇഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ തേടി എന്നതിന്റെ പേരില്‍ മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസ് മുതല്‍ ഉയര്‍ന്ന എല്ലാ പ്രശ്‌നങ്ങളിലും എത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ ഏജന്‍സികളെ തടയുന്ന സമീപനം എല്‍ ഡി എഫ് സര്‍ക്കാരിനില്ല. എന്നാല്‍ വിവാദമായ നയതന്ത്ര ബാഗേജുകള്‍ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാന്‍ പോലും മൂന്നു കേന്ദ്ര ഏജന്‍സികളും തയ്യാറാകാത്തത് ദുരൂഹമാണ്.
ബിജെപി അനുകൂല ചാനലിന്റെ കോര്‍ഡിനേറ്റിങ് എഡിറ്ററെ ചോദ്യം ചെയ്തതിനു ശേഷം തുടര്‍ നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും ജനങ്ങളില്‍ സംശയം സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന്റെ എം.എല്‍.എ കമറൂദ്ദിനെതിരെ ഉയര്‍ന്ന 150 കോടിയില്‍പരം രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസും വഖഫ് ഭൂമി തിരിമിറി നടത്തിയതിലും നിക്ഷേപ തട്ടിപ്പിലും എംഎല്‍എ യ്ക്കുള്ള പങ്ക് മറനീക്കി പുറത്തുവന്നതും മൂടിവയിക്കാനും വഴിതിരിച്ചു വിടാനുമാണ് മന്ത്രി കെ.ടി. ജലീലിന്റെ പേരുപറഞ്ഞ് യുഡിഎഫ് അക്രമവും കലാപവും സൃഷ്ടിച്ച് രംഗത്ത് വരുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.