തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെതിരെയും കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
“സംഭവത്തിൽ പോലീസിനും കെഎസ്ആർടിസിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ്, മേയറെയും എംഎൽഎയെയും സംരക്ഷിച്ചത് ഇരട്ടനീതിയാണ്. ബസിൽ സിസിടിവിയില്ലെന്ന് ആദ്യം പറഞ്ഞ കെഎസ്ആർടിസി പിന്നീട് ഉണ്ടെന്ന് സമ്മതിക്കുകയും മെമ്മറി കാർഡ് മുക്കുകയും ചെയ്തത് സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ്. എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടത് ഗൗരവതരമാണ്. മേയർ നിഷേധിച്ചെങ്കിലും എഎ റഹീം എംപി പോലും ഇത് സമ്മതിച്ചിരിക്കുകയാണ്. പിണറായി ഭരണത്തിൽ എന്തും നടക്കുമെന്നതിൻ്റെ ഉദാഹരണമാണ് തിരുവനന്തപുരത്ത് കണ്ടത്. മെമ്മറി കാർഡ് മാറ്റിയത് കെഎസ്ആർടിസി ഉദ്യോഗസ്ഥരും സിപിഎം യൂണിയൻ നേതാക്കളും ചേർന്നാണെന്ന് ഉറപ്പാണ്. ഇതിൽ കണ്ടക്ടറുടെ പങ്കും അന്വേഷിക്കണം” – കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.