ദില്ലി: ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‍ല റാഷിദ്. കശ്മീരിൽ സുസ്ഥിര സമാധാനവും സുരക്ഷയും ഉറപ്പാക്കിയതിന് പ്രധാനമന്ത്രിയയെും കേന്ദ്ര സര്‍ക്കാരിനെയും ഷെഹ്‌ല റാഷിദ് പ്രശംസിച്ചു. ഇന്ത്യന്‍ സൈന്യത്തിനും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും വിദ്യാർത്ഥി നന്ദി പറഞ്ഞു.
സമൂഹമാദ്ധ്യമമായ എക്സിലൂടെയായിരുന്നു ഷെഹ്‍ലയുടെ പ്രതികരണം. “മിഡിൽ ഈസ്റ്റിലെ സംഭവങ്ങൾ നോക്കുമ്പോൾ, ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു. നമ്മുടെ സുരക്ഷയ്ക്കായി ഇന്ത്യൻ സൈന്യവും സുരക്ഷാ സേനയും എല്ലാം ത്യജിച്ച് സേവനം ചെയ്യുന്നു. കശ്മീരില്‍ സമാധാനം കൊണ്ടുവന്നതിന്‍റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ്”.
മിഡിൽ ഈസ്റ്റ് പ്രതിസന്ധി കാണിച്ചുതരുന്നത് സുരക്ഷ ഇല്ലാതെ സമാധാനം അസാധ്യമാണെന്നാണെന്ന് ഷെഹ്‍ല പറഞ്ഞു. ഇന്ത്യൻ സേനയും സിആര്‍പിഎഫും ജമ്മു കശ്മീർ പോലീസിലെ ധീരരായ ഉദ്യോഗസ്ഥരും കശ്മീരിൽ സുസ്ഥിര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്നും ഷെഹ്‍ല എക്സില്‍ കുറിച്ചു.
Looking at the events in the Middle East, today I realise how lucky we are as Indians. The Indian Army and security forces have sacrificed their everything for our safety.
Credit where it's due @pmoindia @HMOIndia @manojsinha_ @adgpi @ChinarcorpsIA for bringing peace to Kashmir https://t.co/qeUCkJq9g3
— Shehla Rashid (@Shehla_Rashid) October 14, 2023
വിദ്യാഭ്യാസ കാലഘട്ടത്തില്‍ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ശക്തമായി വിമര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന വിദ്യാര്‍ത്ഥി നേതാവായിരുന്നു ഷെഹ്‌ല റാഷിദ്. 2016ല്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥികളില്‍ ഷെഹ്‍ലയുമുണ്ടായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്‍റാണ് ഷെഹ്‍ല റാഷിദ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരായ ഹര്‍ജിക്കാരുടെ പട്ടികയിലും ഷെഹ്‌ല റാഷിദ് ഉണ്ടായിരുന്നു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഷെഹ്‍ല സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ആം വകുപ്പ് റദ്ദാക്കിയതിന് എതിരെയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ ഹര്‍ജി പിന്‍വലിച്ചു. റദ്ദാക്കിയ നടപടിയോട് എതിര്‍പ്പാണെങ്കിലും മനുഷ്യാവകാശ രേഖകള്‍ മെച്ചപ്പെട്ടതായി അവര്‍ പറഞ്ഞിരുന്നു. ഈ മാറ്റത്തിന് പിന്നില്‍ കേന്ദ്രമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.