Tuesday, May 21, 2024
spot_img

12 മണിക്കൂറിന് ശേഷം നിർണായക വിവരം! രണ്ടരവയസുകാരിയെ വാഹനത്തിൽ കൊണ്ടുപോയത് കണ്ടതായി സംശയം; ഈഞ്ചയ്ക്കലിലുള്ള കുടുംബം പോലീസ് സ്റ്റേഷനിൽ; വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും രണ്ടരവയസുകാരിയെ കാണാതായി 12 മണിക്കൂർ പിന്നിടുമ്പോൾ നിർണായക വിവരം പുറത്ത്. കുട്ടിയെ വാഹനത്തിൽ കൊണ്ടുപോയത് കണ്ടതായി സംശയം പ്രകടിപ്പിച്ച്
ഈഞ്ചയ്ക്കലിലുള്ള കുടുംബം പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചു. തുടർന്ന് പോലീസ് വീട്ടിലെ
സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

തിരുവനന്തപുരം പേട്ട ഓള്‍ സെയിന്‍റ്സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടരവയസുകാരി മകള്‍ മേരിയെയാണ് കാണാതായത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ പെൺകുഞ്ഞിയുടെ സഹോദരങ്ങളുടെ മൊഴിയിലെ വൈരുദ്ധ്യവും പോലീസിനെ കുഴപ്പത്തിലാക്കിരുന്നു.

കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 നും 1 നും ഇടയിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് എഫ്‌ഐആർ. കുഞ്ഞിനെ മഞ്ഞ സ്‌കൂട്ടറിൽ എത്തിയവർ ചോക്ലേറ്റ് കാണിച്ച് എടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്നായിരുന്നു മൂത്ത സഹോദരൻ പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ഞ സ്‌കൂട്ടർ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടന്നിരുന്നത്. എന്നാൽ താൻ സംഭവം നേരിട്ടു കണ്ടില്ലെന്നും ഇളയ സഹോദരൻ പറഞ്ഞ അറിവാണെന്നും കുട്ടി മൊഴിമാറ്റി. ഇതിന്റെ അടിസ്ഥാനത്തിൽ ഇളയ സഹോദരനെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ താൻ സംഭവം കണ്ടിട്ടില്ലെന്നും മാതാവ് ബഹളം വച്ചപ്പോഴാണ് സഹോദരിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്നുമായിരുന്നു ഈ കുട്ടി പോലീസിനോട് പറഞ്ഞത്. ഇതോടെ പോലീസ് വീണ്ടും ധർമ്മ സങ്കടത്തിലായി.

ബന്ധുക്കളുടെ മൊഴികൾ മാത്രമായിരുന്നു പോലീസിന് ആകെ ലഭിച്ച തുമ്പ്. എന്നാൽ ഇതിലെ വൈരുദ്ധ്യം പോലീസിനെ കുഴപ്പിച്ചു. നിലവിൽ നഗരത്തിന്റെ മുക്കിലും മൂലയിലും കുട്ടിയ്ക്കായി പോലീസ് ഊർജ്ജിത തിരച്ചിൽ നടത്തുന്നുണ്ട്. കുട്ടിയുമായി പോകാൻ സാദ്ധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Latest Articles