ദില്ലി: ഇന്ത്യയിൽ കറന്‍സി നോട്ടുകളുടെ പ്രചാരത്തില്‍ വന്‍ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളില്‍ പ്രചാരത്തിലുളള മൊത്തം കറന്‍സി നോട്ടുകളുടെ മൂല്യം 13 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് പ്രസ്തുത വിവരങ്ങളുളളത്.
കൊവിഡ്-19 പകർച്ചവ്യാധി മൂലമുണ്ടായ അനിശ്ചിതത്വത്തിനിടയിൽ മുൻകരുതൽ നടപടിയായി പണം കൈവശം വയ്ക്കാൻ വ്യക്തികൾ താൽപ്പര്യപ്പെടുന്നതിനാലാണ് ഈ സാഹചര്യം ഉണ്ടായത്. സാധാരണ ജി.ഡി.പി വളർച്ച മെച്ചപ്പെടുമ്പോഴാണ് കറൻസിക്ക് നല്ല പ്രചാരം കിട്ടുന്നത്. എന്നാൽ, 2020ൽ ജി.ഡി.പി ചരിത്രത്തിലെ ഏറ്റവും മോശം നിരക്കിലേക്ക് കൂപ്പുകുത്തിയെങ്കിലും കറൻസി പ്രചാരം കൂടി. നോട്ട് അസാധുവാക്കലിന് ശേഷം 2017-18ൽ പ്രചാരത്തിലുണ്ടായ 37 ശതമാനം വർദ്ധന മാറ്റിവച്ചാൽ, 2020ലെ വളർച്ച റെക്കാഡാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച് 31 ലെ 24,47,312 കോടി രൂപയില്‍ നിന്ന് പ്രചാരത്തിലുളള കറന്‍സി നോട്ടുകളുടെ മൂല്യം 2021 ജനുവരി ഒന്നായപ്പോഴേക്കും 3,23,003 കോടി അഥവാ 13.2 ശതമാനം വര്‍ധിച്ച് 27,70,315 കോടി രൂപയായി.
കഴിഞ്ഞ 50 വർഷത്തെ കണക്കെടുത്താൽ, അഞ്ചുവട്ടം മാത്രമാണ് കറൻസി പ്രചാരത്തിൽ 17 ശതമാനത്തിലേറെ വളർച്ച ഉണ്ടായിട്ടുള്ളത്. നോട്ട് അസാധുവാക്കലിന് ശേഷം 2017-18ലും പ്രചാരമേറി. ഇതിനു പുറമേയാണ് കഴിഞ്ഞവർഷത്തെ വളർച്ച.