കോഴിക്കോട്: കോഴിക്കോട് വടകരയിൽ പോലീസ്
കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. സജീവനെ പോലീസ് മർദ്ദിച്ചെന്നും ആ മർദ്ദനത്തെ തുടർന്നാണ് സജീവൻ മരിച്ചതെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് എസ്ഐ മദ്യപിച്ചെന്ന പേരിൽ സജീവനെ മർദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. മർദ്ദനമേറ്റ സജീവൻ അപ്പോൾ തന്നെ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്തിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി.
വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്നാണ് പോലീസെത്തി സജീവനെയും സുഹൃത്തുക്കളെയും സ്റ്റേഷനിലേക്ക് മാറ്റിയത്. മദ്യപിച്ചിരുന്ന വിവരം പോലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ തുടർ നടപടികൾക്ക് വിധേയരാക്കുന്നതിന് മുന്നേ വടകര എസ്ഐ മർദ്ദിച്ചെന്നാണ് പരാതി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമാകാൻ പോസ്റ്റ്‍മോർട്ടം നടത്തും.