ആന്ധ്രാപ്രദേശ്: ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്താണ് രഥം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മത്സ്യത്തൊഴിലാളികൾ രഥം കണ്ടെത്തിയത്.
അതേസമയം തേര് വന്നത് മ്യാൻമർ, മലേഷ്യ, തായ്‌ലൻഡ് എന്നീ ഏതെങ്കിലും സ്ഥലങ്ങളിൽ നിന്നുമാവാനാണ് സാധ്യത. ഇത് കണ്ടതോടെ രഥം ഗ്രാമവാസികൾ കെട്ടി കരയ്‌ക്കെത്തിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി തേരിന് സാമ്യമുണ്ട്.
അസാലി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഉയർന്ന വേലിയേറ്റം കാരണം, രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്നാണ് പ്രാദേശിക നാവികർ പറയുന്നത്. രഥം തീരത്തേയ്‌ക്ക് അടുപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് അയൽ ഗ്രാമങ്ങളിൽ നിന്ന് നിരവധി ആളുകൾ സ്വർണ്ണ രഥം കാണാൻ കരയിലേക്ക് എത്തിയിട്ടുണ്ട്.
മാത്രമല്ല തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ആദ്യമായി ന്യൂനമർദം രൂപപ്പെട്ടതിനാൽ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആൻഡമാൻ കടലിനോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള തിരമാലകൾ രഥം കൊണ്ടുവന്നതാകാം എന്നാണ് കരുതുന്നത്.
എന്നാൽ ഇത് ഏതെങ്കിലും വിദേശരാജ്യത്ത് നിന്ന് വന്നതല്ലെന്ന് ശാന്തബോമ്മാലി തഹസിൽദാർ ജെ ചലമയ്യ പറഞ്ഞു. ഇന്ത്യൻ തീരത്ത് എവിടെയെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് രഥം ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നെന്നും, ആൻഡമാൻ കടലിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും രഥം കടൽ കൊണ്ട് വന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.