തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പോലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. ജില്ലയിൽ കഞ്ചാവ്, ലഹരിമരുന്ന് വേട്ടയ്‌ക്കായി പ്രത്യേകം രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെതിരെയാണ് (ഡാൻസാഫ്) ആരോപണം ഉയർന്നിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കാൻ ഈ ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു.
അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിധിയിലും പേട്ട സ്റ്റേഷൻ പരിധിയിലുമായി കഞ്ചാവ് വേട്ട നടത്തിയിരുന്നു. അതേസമയം ടാർഗറ്റ് തികയ്ക്കാൻ വേണ്ടി ഡാൻസാഫ്, മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്.
കഞ്ചാവ് വഴിയരികിൽ ഉപേക്ഷിച്ച ശേഷം ലോക്കൽ പോലീസിനെ കൊണ്ട് കേസെടുപ്പിക്കുന്നു. തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്, ആന്ധ്ര എന്നിവങ്ങളിടങ്ങളിൽ നിന്നാണ് വലിയ അളവിൽ കഞ്ചാവ് പോലീസ് വാഹനത്തിൽ കൊണ്ടുവന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇതിൽ ഡാൻസാഫിന് പങ്കുണ്ടെന്നും, ഇതിലെ പ്രതികളും ഡാൻസാഫിന്റെ സൃഷ്ടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.