Friday, May 17, 2024
spot_img

അരുണാചലിലെ മലയാളികളുടെ മരണം ! ദുരൂഹത ആരോപിച്ച് മരിച്ച അദ്ധ്യാപികയുടെ ബന്ധുക്കൾ ; യുവതിയെ ഭീഷണിപ്പെടുത്തിയാകും വീട്ടിൽ നിന്ന് കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തൽ

അരുണാചൽപ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ ദമ്പതികളോടൊപ്പം സുഹൃത്തായ അദ്ധ്യാപിക മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച അദ്ധ്യാപികയുടെ ബന്ധുക്കൾ. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ ബി.നായരെ ഭീഷണിപ്പെടുത്തിയാകും വീട്ടിൽനിന്ന് കൊണ്ടുപോയതെന്നന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ആര്യയെ എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ചോ, സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ കൊണ്ടുപോയിരിക്കാമെന്ന സംശയമാണുള്ളതെന്ന് ബന്ധു വ്യക്തമാക്കി. വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശിനി ദേവി, ഭർത്താവ് നവീൻ എന്നിവർക്കൊപ്പമാണ് ആര്യയെ ഹോട്ടൽ മുറിയിൽ രക്തംവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

” ആര്യയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ സാധ്യതയില്ല. അങ്ങനെയുണ്ടായാൽ പ്രതികരിക്കാനുള്ള വിദ്യാഭ്യാസമുണ്ട്. സ്വാധീനം ചെലുത്തി കൊണ്ടുപോയിരിക്കാനാണ് സാധ്യത. കുട്ടിയെ തെറ്റിദ്ധരിപ്പിച്ചിരിക്കാനും സാധ്യതയുണ്ട്. രാവിലെ സ്കൂളിൽ ജോലിക്കായി പോയ ആര്യ മടങ്ങിയെത്താത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. സ്കൂളിൽ വിളിച്ചപ്പോൾ അവധി അപേക്ഷ നൽകിയതായി മനസിലായി. പിന്നീടാണ് അച്ഛൻ വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയത്.” ബന്ധുവായ ശിരിധരഗോപൻ പറയുന്നു.

“പുറത്തുള്ളവരോട് അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. ജൂൺ ആറിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വീട്ടുകാർ വിവാഹം ക്ഷണിക്കുന്ന തിരക്കിലായിരുന്നു. വിവാഹം ആര്യയുടെ ഇഷ്ടത്തോടെയാണ് തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പ്രതിശ്രുത വരനുമായി ആര്യ ഫോണിൽ സംസാരിച്ചിരുന്നു. സന്തോഷത്തോടെയാണ് കാണപ്പെട്ടത്” – ബന്ധുക്കൾ പറഞ്ഞു.

ആയൂർവേദ ഡോക്ടർമാരും ദമ്പതികളുമായ നവീനും ദേവിയ്‌ക്കൊപ്പമാണ് ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരുന്ന ആര്യ 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിക്കുകയും വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായി. ഇവർ വിമാന മാര്‍ഗം ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തി. ദമ്പതികളെ വിനോദയാത്ര പോകുന്നുവെന്ന് വീട്ടിൽപറഞ്ഞതിനാൽ അസ്വാഭാവികത തോന്നാതിരുന്ന ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇവര്‍ ഇന്റര്‍നെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് മനസ്സിലായിട്ടുണ്ട് .

ആയുർവേദ ഡോക്ടർമാരായിരുന്നു നവീനും ദേവിയും. പിന്നീട് പ്രാക്ടീസ് അവസാനിപ്പിച്ച നവീൻ ഓൺലൈൻ ട്രേഡിങ്ങിലേക്കും ദേവി അദ്ധ്യാപനത്തിലേക്കും തിരിയുകയായിരുന്നു. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജര്‍മ്മൻ ഭാഷ പഠിപ്പിച്ചിരുന്ന അദ്ധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. വീട്ടുകാരുടെ മൊബൈൽ നമ്പറുകൾ ഇവർ മുറിയിൽ കുറിച്ചു വച്ചിരുന്നു എന്നാണ് വിവരം. ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടാക്കി രക്തം വാര്‍ന്നാണ് മരിച്ചിരിക്കുന്നത്

Related Articles

Latest Articles