കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷിന്റെ ആത്മഹത്യാകുറിപ്പിൽ ദുരൂഹത. ആത്മഹത്യയ്ക്കു ശ്രമിച്ച ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് എത്തും മുമ്പ് ശ്രദ്ധയുടെ മുറിയിൽ കോളേജ് അധികൃതർ പരിശോധന നടത്തിയിരുന്നു എന്ന സംശയം വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നു. ശ്രദ്ധ മരിച്ചതിന്റെ പിറ്റേന്ന് മാത്രമാണ് പോലീസും ഫൊറൻസിക് സംഘവും ആത്മഹത്യ നടന്ന മുറിയിലെത്തി തെളിവുകൾ ശേഖരിച്ചതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
പോലീസെത്തും വരെ ആത്മഹത്യ നടന്ന മുറിയുടെ താക്കോൽ കോളേജ് അധികൃതർ തന്നെ സൂക്ഷിച്ചതിലടക്കം സംശയങ്ങൾ ഉണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ശ്രദ്ധയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം കുറിപ്പിനെതിരെ രംഗത്തെത്തിയിരുന്നു. അവരും ചില സംശയങ്ങൾ മുന്നോട്ട് വെച്ചിരുന്നു. എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരു ആത്മഹത്യാകുറിപ്പ് ഉണ്ടായിരുന്നെങ്കിൽ അത് മാതാപിതാക്കളേയും സുഹൃത്തുക്കളേയും കോളേജ് അധികൃതർ അറിയിച്ചില്ലെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം. ജില്ലാ ക്രൈംബ്രാഞ്ച് മരണം അന്വേഷിക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള ഇടപാടുകളിൽ സുഹൃത്തുക്കളും കുടുംബം സംശയത്തിലാണ്.