വയനാട്: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നൽകും. ഹോസ്റ്റലിലും ക്യാമ്പസിലുമുണ്ടായ മർദ്ദന വിവരം എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയ്ക്ക് മുമ്പ് കാരണം ബോധിപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ ഇരുവരുടേയും അഭ്യർത്ഥന മാനിച്ച് രാവിലെ പത്തരവരെ സമയം നീട്ടി നൽകി. വിശദീകരണത്തിന് അനുസരിച്ചാകും ഇരുവർക്കും എതിരായ നടപടി സ്വീകരിക്കുന്നത്. നിലവിൽ കേസിലെ എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായിയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.
അതിനിടെ, മൂന്ന് ദിവസം ഭക്ഷണം പോലും നൽകാതെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയിട്ടും പക തീരാതെ എസ്എഫ്ഐ ഗുണ്ടകൾ. പൂക്കോട് വെറ്ററിനറി കോളേജ് പരിസരത്തും മറ്റും സ്ഥാപിച്ച സിദ്ധാർത്ഥിന്റെ ചിത്രങ്ങളും ഫ്ലക്സും എസ്‍എഫ്ഐക്കാർ നശിപ്പിച്ചത്. ഫ്ലക്സ് ബോർഡുകൾ വലിച്ചെറിഞ്ഞ അക്രമികൾ സമീപത്ത് എസ്എഫ്ഐയുടെ കൊടിയുയർത്തി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.