കൊല്ലം: വാർത്താസമ്മേളനം നടത്തുന്നതിനിടെ ഇസ്ലാം മതം ഉപേക്ഷിച്ച അസ്‌കർ അലി ഹുദവി വധഭീഷണി നേരിട്ടു. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾക്കൊപ്പം കൊല്ലത്ത് വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് അസ്‌കർ അലിക്ക് വധഭീഷണിയുണ്ടായത്. നേരത്തെ ഇസ്ലാം മതം ഉപേക്ഷിച്ചുപോകുന്നവരെ കൊല്ലണമെന്ന് ഇപ്പോഴും ഇവിടുത്തെ മതകേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നുണ്ടെന്ന് അസ്‌കർ അലി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് അസ്‌കർ അലിയ്ക്ക് വധഭീഷണി എത്തിയത്. വാർത്താ സമ്മേളനം നടത്തുന്നത് എസ്സെൻസിന്റെ യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യുന്നതിന് താഴെ കമന്റ് രൂപത്തിലാണ് വധഭീഷണി ഉണ്ടായത്. ” ഇവനെ നമ്മൾ തീർക്കും” എന്നായിരുന്നു ലൈവിന് താഴെ വന്ന കമന്റ്. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ എസ്സെൻസ് ഭാരവാഹികൾ പുറത്തുവിട്ടു.
ഇതിനു പിന്നാലെ എസ്സെൻസ് ഭാരവാഹികൾ രംഗത്ത് എത്തി. ഇസ്ലാം ഭരിക്കുന്ന രാജ്യമല്ലിതെന്നും, ഇന്ത്യ ജനാധിപത്യ രാജ്യമണെന്നും എസ്സെൻസ് ഭാരവാഹികൾ പറഞ്ഞു. മതമല്ല ഭരിക്കുന്നത്. ഒരു മതത്തിന്റെയും നിയമങ്ങൾ ഇവിടെ അടിച്ചേൽപ്പിക്കാൻ കഴിയില്ല. പൗരനുള്ള ഭരണഘടനപരമായ അവകാശങ്ങൾ മനസിലാക്കി ജീവിക്കുന്നതിനിടെയാണ് ഇത്തരത്തിൽ പച്ചയ്‌ക്ക് വധഭീഷണി മുഴക്കുന്നതെന്ന് എസ്സെൻസ് ഭാരവാഹികൾ പറഞ്ഞു.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്രവുമണ്ടെന്ന് നിലവിളിക്കുന്നവർ എന്തുകൊണ്ട് അസ്‌കറിന് സ്വാതന്ത്ര്യം നൽകാൻ തയ്യാറാകുന്നില്ലെന്ന് സംഘടന ചോദിച്ചു. തുടർന്ന് ഇത്തരം വധഭീഷണികൾ ഭരണഘടനയ്‌ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികൾ പറഞ്ഞു.