അമർനാഥ് പ്രളയത്തിൽ മരണം 16ആയി. കാണാതായ 41 തീർത്ഥാടകരിൽ ചിലരെ കണ്ടെത്തിയിട്ടുണ്ടെന്ന് സിആർപിഎഫ് അറിയിച്ചു. തീർത്ഥാടനം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പുനരാരംഭിക്കാനാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ. അതിനിടെ കാണാതായവർക്കായുള്ള തിരച്ചിൽ തുരകുയാണ്. 35 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.
വിവിധ സേനയുയും പോലീസും നാട്ടുകാരും സംയുക്തമായി ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. പ്രളയമുണ്ടായ ക്ഷേത്രത്തിന് സമീപമാണ് നിലവിൽ തിരച്ചിൽ. തുടർച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വ്യോമമാർഗ്ഗം പ്രദേശത്തെ ആശുപത്രികളിലെത്തിച്ചെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. പ്രദേശത്തുള്ള നിരവധി ചെറുകടകളേയും തീർത്ഥാടകരേയുമാണ് മേഘവിസ്‌ഫോടനം കൂടുതൽ ബാധിച്ചത്. ഇതുവരെ 15,000 തീർഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും പരിക്കേറ്റവരെ ബേസ് ക്യാമ്പിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.