തിരുവനന്തപുരം: കോടഞ്ചേരി വിഷയവുമായി ബന്ധപ്പെട്ട് ലവ് ജിഹാദ് ഒരു വസ്തുതയാണെന്ന് തിരിച്ചറിഞ്ഞ് മുഖപ്രസംഗവുമായി ദീപിക ദിനപ്പത്രം. മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല, ഹൈന്ദവ ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങളില്‍പെട്ട എല്ലാ നല്ല മനുഷ്യരും ഒന്നിച്ച് ചിന്തിക്കേണ്ട കാര്യമാണിത്. അല്ലാത്തപക്ഷം ഇസ്ലാമിക തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് മുസ്ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് മുഖപ്രസംഗം പറയുന്നു.
മാതാപിതാക്കളെ അറിയിക്കേണ്ടെന്നും പാര്‍ട്ടിയെ അറിയിക്കണമായിരുന്നുവെന്ന സിപിഎം നേതാവ് ജോര്‍ജ് എം തോമസിന്റെ പ്രതികരണം വിചിത്രമാണ്. ഷെജിന് പാര്‍ട്ടിയെ അറിയിക്കണം, പക്ഷെ ജോയ്‌സ്‌നയുടെ മാതാപിതാക്കളോട് പറയേണ്ടതില്ല. അവര്‍ക്ക് സ്വന്തം മകളോട് സംസാരിക്കാന്‍ പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോവുന്നതാണോ മതേതരത്വം.? ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സിപിഎമ്മിന് പോലും തീവ്രവാദികളുടെ നീക്കങ്ങളെ കുറിച്ച് ഭയമുണ്ട്. വിഷയം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യണം, ഒരക്ഷരം പുറത്തുപറയരുത് എന്നാണോ നയം എന്ന് മുഖപ്രസംഗം ചോദിക്കുന്നു.
വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് ജോയ്‌സ്‌നയുമായി സംസാരിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. ജോയ്‌സ്‌നയുടെ വിഷയത്തില്‍ സംശയങ്ങള്‍ പരിഹരിക്കുകയും ദുരൂഹതയുടെ മറനീക്കുകയുമാണ് വേണ്ടത്. അല്ലാതെ നിസ്സഹായരായ മാതാപിതാക്കളെ മതേതരത്വത്തിന്റേയോ മതസൗഹാര്‍ദത്തിന്റേയോ പേരുപറഞ്ഞ് ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും മുഖപ്രസംഗം പറയുന്നു. അതേസമയം ജോയ്‌സ്‌നയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജ്ജിയിൽ കോടതി ഇന്ന് വിധിപറഞ്ഞു. വിവാഹിതരായ ഇരുവരും പ്രായപൂർത്തിയായവരാണെന്നും കോടതിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്നുമാണ് കോടതി വിധി.