ലഖ്‌നൗ: ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശപ്പോരിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ത്രില്ലിംഗ് ജയം. 135 റണ്‍സ് പ്രതിരോധിച്ച ഗുജറാത്ത് ഏഴ് റണ്‍സിനാണ് ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിൽ വിജയതീരം തോട്ടത് .
അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ലഖ്‌നൗവിന് നാല് വിക്കറ്റുകളാണ് ഓവറില്‍ നഷ്ടമായത്. നിർണ്ണായക വെറും നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത മോഹിത് ശര്‍മ കളി ഗുജറാത്തിന് അനുകൂലമാക്കി മാറ്റുകയായിരുന്നു.
ഫലത്തിൽ ഗുജറാത്ത് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കം കിട്ടിയിട്ടും പിന്നീടുള്ള ഇഴച്ചിൽ ബാറ്റിങ്ങാണ് ലഖ്‌നൗവിന് തിരിച്ചടിയായത്.
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ പ്രകടനവും പാഴായി. 61 പന്തുകള്‍ നേരിട്ട രാഹുല്‍ എട്ട് ബൗണ്ടറിയടക്കം 68 റണ്‍സെടുത്ത് അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത് ടീമിന് വൻ തിരിച്ചടിയായി. പിന്നാലെ മൂന്നാം പന്തില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസും (0) പുറത്തായി. നാലാം പന്തില്‍ ആയുഷ് ബദോനിയും (8), അഞ്ചാം പന്തില്‍ ദീപക് ഹൂഡയും (2) റണ്ണൗട്ടായതോടെ ലഖ്‌നൗവിന്റെ പോരാട്ടം അവസാനിച്ചു. കൈല്‍ മയേഴ്‌സ് (24), ക്രുണാല്‍ പാണ്ഡ്യ (23), നിക്കോളാസ് പുരന്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 50 പന്തില്‍ നിന്ന് നാല് സിക്‌സും രണ്ട് ഫോറുമടക്കം 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 47 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു.
ലഖ്‌നൗവിനായി ക്രുണാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയ്‌നിസും രണ്ട് വിക്കറ്റ് വീതം നേടി .

