ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 33 ശതമാനമാണിന്ന് കൂടിയത്. രണ്ട് ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദില്ലിയിൽ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയിൽ 80 ശതമാനവും വർധിച്ചു.
1118 പേർക്കാണ് ഇന്നലെ ദില്ലിയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 2956 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് ഗണ്യമായ കുറഞ്ഞിരുന്നെങ്കിലും ഇന്നലെ കേരളം, തെലങ്കാന, ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളിലെയും കണക്ക് കുത്തനെ ഉയർന്നു.
അതേസമയം സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ 3,488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതൽ കേസുകൾ (987). തിരുവനന്തപുരത്ത് 620 പേർക്കും കോട്ടയത്ത് 471 പേർക്കും രോഗം സ്ഥിരീകരിച്ചു. 3 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്.
എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൊവിഡ മരണം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 26ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടക്കുന്നത്.