ദില്ലി: മദ്യനയക്കേസില്‍ ഇഡി നല്‍കിയ സമന്‍സുകള്‍ പരിഗണിച്ചില്ലെന്ന പരാതിയില്‍ ദില്ലി മുഖ്യമന്ത്രിയും ആംആദ്‌മി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് റോസ് അവെന്യൂ കോടതിയിൽ ഹാജരാകും. കൂടാതെ ആംആദ്‌മി നേതാവ് മനീഷ് സിസോദിയയും സഞ്ജയ് സിംഗും സത്യേന്ദര്‍ ജയിനും ഇന്ന് കോടതിയില്‍ ഹാജരാകും. ജയിലിലുള്ള സത്യേന്ദര്‍ ജയിന്‍ ഓണ്‍ലൈൻ വഴിയാകും ഹാജരാവുക.
ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അയച്ച 5 സമന്‍സുകളാണ് അരവിന്ദ് കെജ്‌രിവാള്‍ ഒഴിവാക്കിയത്. തുടര്‍ന്ന് ഫെബ്രുവരി 17 ന് ഹാജരാകാൻ റോസ് അവെന്യൂ കോടതി കെജ്‌രി വാളിനോട് നിർദ്ദേശിക്കുകയായിരുന്നു.
ദില്ലിയിലെ ആംആദ്‌മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി എംഎല്‍എമാരെ വേട്ടയാടുന്നു എന്ന് ആരോപിച്ച കെജ്‌രിവാള്‍ വെള്ളിയാഴ്ച വിശ്വാസ പ്രമേയം തേടാനുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. പ്രമേയത്തിന്മേലുള്ള തുടര്‍ നടപടികള്‍ ഇന്ന് നടക്കും.