ദില്ലി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ബി.ആര്‍.എസ്. നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടി. പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കവിത സമര്‍പിച്ച ഇടക്കാല ജാമ്യാപേക്ഷ ദില്ലി കോടതി തള്ളിയിരുന്നു. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പതിനാറുകാരനായ മകന് പരീക്ഷാക്കാലമാണെന്നും അമ്മയെന്ന നിലയില്‍ തന്റെ സാമീപ്യം മകന്‍റെ മാനസികപിന്തുണയ്ക്ക് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കവിത ഇടക്കാല ജാമ്യത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇ.ഡി. കവിതയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ജാമ്യം അനുവദിച്ചാല്‍ കവിത തന്റെ സ്വാധീനശേഷി ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് ഇ.ഡി. കോടതിയില്‍ വാദിച്ചു. കേസുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ കവിത ഇതിനോടകം നശിപ്പിച്ചതായും മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ പ്രധാന സൂത്രധാരകരില്‍ ഒരാളാണ് കവിതയെന്നും ഇ.ഡി. ആരോപിച്ചു.